1 യോസേഫ് തന്റെ പിതാവിന്റെമേൽ വീണ് അദ്ദേഹത്തെച്ചൊല്ലി കരഞ്ഞ് അദ്ദേഹത്തെ ചുംബിച്ചു.
2 അതിനുശേഷം യോസേഫ് തനിക്കു സേവനം അനുഷ്ഠിക്കുന്ന വൈദ്യന്മാരോട്, തന്റെ പിതാവായ ഇസ്രായേലിനെ സുഗന്ധലേപനംചെയ്യാൻ കൽപ്പിച്ചു.
3 സുഗന്ധലേപനത്തിനുവേണ്ടുന്ന നാൽപ്പതുദിവസം മുഴുവൻ എടുത്ത് വൈദ്യന്മാർ അദ്ദേഹത്തെ സുഗന്ധലേപനംചെയ്തു. ഈജിപ്റ്റുകാർ അദ്ദേഹത്തിനുവേണ്ടി എഴുപതുദിവസം വിലപിച്ചു.
4 വിലാപദിനങ്ങൾ സമാപിച്ചപ്പോൾ യോസേഫ് ഫറവോന്റെ രാജസഭയോട്: “നിങ്ങൾക്ക് എന്നോടു പ്രീതിയുണ്ടെങ്കിൽ എനിക്കുവേണ്ടി ഫറവോനോടു സംസാരിക്കണം.
5 ഞാൻ മരിക്കാൻ പോകുന്നു, കനാൻദേശത്തു ഞാൻ എനിക്കായിത്തന്നെ കുഴിച്ച കല്ലറയിൽ എന്നെ അടക്കംചെയ്യണം എന്ന് ‘എന്റെ പിതാവ് എന്നെക്കൊണ്ട് ശപഥംചെയ്യിച്ചിട്ടുണ്ട്,’ ഇപ്പോൾ ഞാൻ പോയി എന്റെ പിതാവിനെ അടക്കം ചെയ്തിട്ടു മടങ്ങിവരാം എന്ന് അദ്ദേഹത്തോടു പറയണം.”
6 അതിനു ഫറവോൻ, “നിന്റെ പിതാവു നിന്നെക്കൊണ്ടു ശപഥംചെയ്യിച്ചിട്ടുള്ളതുപോലെ, പോയി പിതാവിനെ അടക്കംചെയ്യുക” എന്നു പറഞ്ഞു.
9 രഥങ്ങളും കുതിരക്കാരും അദ്ദേഹത്തോടുകൂടെ പോയി. അതൊരു വലിയ സമൂഹമായിരുന്നു.
10 അവർ യോർദാനു സമീപമുള്ള ആതാദ് മെതിക്കളത്തിൽ എത്തിയപ്പോൾ ഉച്ചത്തിൽ വളരെ സങ്കടത്തോടെ വിലപിച്ചു; അവിടെ യോസേഫ് തന്റെ പിതാവിനുവേണ്ടി ഏഴുദിവസത്തെ വിലാപകാലം ആചരിച്ചു.
11 അവിടെ താമസിച്ചിരുന്ന കനാന്യർ ആതാദ് മെതിക്കളത്തിലെ വിലാപം കണ്ടിട്ട്, “ഇത് ഈജിപ്റ്റുകാരുടെ മഹാവിലാപം” എന്നു പറഞ്ഞു. അതുകൊണ്ട് യോർദാന്നരികെയുള്ള ആ സ്ഥലത്തിന് ആബേൽ-മിസ്രായിം എന്നു പേരുണ്ടായി.
12 യാക്കോബ് തങ്ങളോടു കൽപ്പിച്ചിരുന്നതുപോലെതന്നെ അദ്ദേഹത്തിന്റെ പുത്രന്മാർ പ്രവർത്തിച്ചു.
13 അവർ അദ്ദേഹത്തെ കനാൻ ദേശത്തേക്ക് എടുത്തുകൊണ്ടുപോയി, മമ്രേയ്ക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോന്റെ പക്കൽനിന്ന് വയലോടുകൂടെ ശ്മശാനസ്ഥലമായി വാങ്ങിയ മക്പേലാനിലത്തിലെ ഗുഹയിൽ അടക്കംചെയ്തു.
14 പിതാവിനെ അടക്കിയതിനുശേഷം യോസേഫ് തന്റെ സഹോദരന്മാരോടും പിതാവിന്റെ ശവമടക്കത്തിനു തന്നോടൊപ്പം പോയിരുന്ന മറ്റെല്ലാവരോടുംകൂടെ ഈജിപ്റ്റിലേക്കു മടങ്ങി.
15 യോസേഫിന്റെ സഹോദരന്മാർ, തങ്ങളുടെ പിതാവു മരിച്ചുപോയി എന്നു കണ്ടിട്ട്, “യോസേഫ് നമ്മോടു വൈരം വെച്ചുകൊണ്ട്, നാം അദ്ദേഹത്തോടു ചെയ്തിട്ടുള്ള കുറ്റങ്ങൾക്കെല്ലാം പകരംവീട്ടിയാൽ എന്താകും?” എന്നു പറഞ്ഞു.
18 ഇതിനുശേഷം യോസേഫിന്റെ സഹോദരന്മാർവന്ന് അദ്ദേഹത്തിന്റെ മുമ്പാകെ വീണുകിടന്ന്, “ഞങ്ങൾ അങ്ങയുടെ അടിമകൾ” എന്നു പറഞ്ഞു.
19 എന്നാൽ യോസേഫ് അവരോട്: “നിങ്ങൾ ഭയപ്പെടരുത്. ഞാൻ ദൈവത്തിന്റെ സ്ഥാനത്ത് ഇരിക്കുന്നോ?
20 നിങ്ങൾ എനിക്കു ദോഷം ചെയ്യാൻ ശ്രമിച്ചു; ദൈവമോ, ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതുപോലെ, അതിനെ ബഹുജനത്തിന്റെ ജീവരക്ഷയ്ക്കായി ഗുണകരമാക്കിത്തീർത്തു.
21 ആകയാൽ നിങ്ങൾ ഭയപ്പെടേണ്ട; ഞാൻ നിങ്ങൾക്കും നിങ്ങളുടെ കുഞ്ഞുങ്ങൾക്കും വേണ്ടുന്നതു നൽകും” എന്നു പറഞ്ഞു. അദ്ദേഹം അവർക്ക് ഉറപ്പു നൽകിക്കൊണ്ട് ആർദ്രതയോടെ അവരോടു സംസാരിച്ചു.
22 യോസേഫ് പിതാവിന്റെ കുടുംബത്തോടുകൂടെ ഈജിപ്റ്റിൽ താമസിച്ചു. അദ്ദേഹം നൂറ്റിപ്പത്തുവർഷം ജീവിച്ചിരുന്നു.
23 എഫ്രയീമിന്റെ മൂന്നാംതലമുറയിലെ മക്കളെയും അദ്ദേഹം കണ്ടു. മനശ്ശെയുടെ പുത്രനായ മാഖീരിന്റെ കുഞ്ഞുങ്ങളും യോസേഫിന്റെ മടിയിൽ വളർന്നു.
24 പിന്നെ യോസേഫ് തന്റെ സഹോദരന്മാരോട്, “ഞാൻ മരിക്കാൻ തുടങ്ങുന്നു. എന്നാൽ ദൈവം നിശ്ചയമായും നിങ്ങളെ സന്ദർശിക്കുകയും നിങ്ങളെ ഈ ദേശത്തുനിന്നു പുറപ്പെടുവിച്ച് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ശപഥംചെയ്ത ദേശത്തേക്കു കൊണ്ടുപോകുകയും ചെയ്യും” എന്നു പറഞ്ഞു.
25 “ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്റെ അസ്ഥികൾ ഈ സ്ഥലത്തുനിന്ന് എടുത്തുകൊണ്ടുപോകണം,” എന്നു പറഞ്ഞ് യോസേഫ് ഇസ്രായേലിന്റെ പുത്രന്മാരെക്കൊണ്ട് ശപഥംചെയ്യിച്ചു.
26 യോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവർ അദ്ദേഹത്തെ സുഗന്ധലേപനംചെയ്ത് ഈജിപ്റ്റിൽ ഒരു ശവപ്പെട്ടിയിൽ വെച്ചു.