Marcos 6

MALC

1 യേശു അവിടെനിന്നു യാത്രതിരിച്ച് സ്വന്തം പട്ടണത്തിൽ ശിഷ്യന്മാരുമായി മടങ്ങിയെത്തി.

2 അടുത്ത ശബ്ബത്തുനാളിൽ അദ്ദേഹം യെഹൂദരുടെ പള്ളിയിൽവെച്ച് ഉപദേശിച്ചുതുടങ്ങി. പലരും അതുകേട്ട് ആശ്ചര്യപ്പെട്ടു.

3 ഇത് ആ മരപ്പണിക്കാരനല്ലേ? ഇയാൾ മറിയയുടെ മകനല്ലേ? യാക്കോബ്, യോസെ, യൂദാ, ശിമോൻ എന്നിവരുടെ സഹോദരനുമല്ലേ ഇയാൾ? ഇയാളുടെ സഹോദരിമാരും ഇവിടെ നമ്മോടുകൂടെ ഇല്ലേ?” എന്നു ചോദിച്ചു. യേശുവിനെ അംഗീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല.

4 യേശു അവരോട്, “ഒരു പ്രവാചകൻ ബഹുമാനിക്കപ്പെടാത്തത് അയാളുടെ സ്വദേശത്തും ബന്ധുക്കൾക്കിടയിലും സ്വന്തം ഭവനത്തിലുംമാത്രമാണ്” എന്നു പറഞ്ഞു.

5 ഏതാനും ചില രോഗികളുടെമേൽ കൈവെച്ച് അവരെ സൗഖ്യമാക്കിയതല്ലാതെ, അവിടെ അത്ഭുതപ്രവൃത്തികളൊന്നും ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

6 അവരുടെ അവിശ്വാസത്തെക്കുറിച്ച് അദ്ദേഹം ആശ്ചര്യപ്പെട്ടു.

7 അദ്ദേഹം തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവർക്ക് ദുരാത്മാക്കളുടെമേൽ അധികാരംനൽകി. അവർക്ക് ഇപ്രകാരം നിർദേശംനൽകി, ഈരണ്ടുപേരെയായി അയയ്ക്കാൻതുടങ്ങി.

8 “ഈ യാത്രയിൽ ഒരു വടിമാത്രമേ കരുതാവൂ—ആഹാരമോ സഞ്ചിയോ പണമോ എടുക്കാൻ പാടില്ല.

9 ചെരിപ്പു ധരിക്കാം, ഒന്നിലധികം വസ്ത്രം അരുത്.

10 ഒരു പട്ടണത്തിൽ ചെന്ന് അവിടെയുള്ള ഒരു ഭവനത്തിൽ പ്രവേശനം ലഭിച്ചാൽ ആ സ്ഥലം വിട്ടുപോകുംവരെ അതേ ഭവനത്തിൽത്തന്നെ താമസിക്കുക.

11 ഏതെങ്കിലും സ്ഥലത്തു നിങ്ങളെ സ്വീകരിക്കാതിരിക്കുകയും അവിടെയുള്ളവർ നിങ്ങളുടെ സന്ദേശം അംഗീകരിക്കാതിരിക്കുകയും ചെയ്താൽ ആ സ്ഥലം വിട്ടുപോകുമ്പോൾ, ആ സ്ഥലവാസികൾക്കെതിരേ സാക്ഷ്യത്തിനായി നിങ്ങളുടെ പാദങ്ങളിലെ പൊടി കുടഞ്ഞുകളയുക.”

12 ശിഷ്യന്മാർ പോയി ജനങ്ങൾ അവരുടെ പാപങ്ങൾ ഉപേക്ഷിച്ചു ദൈവത്തിലേക്കു തിരിയണമെന്നു പ്രസംഗിച്ചു;

13 അനവധി ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികളുടെമേൽ എണ്ണ പുരട്ടി അവരെ സൗഖ്യമാക്കുകയും ചെയ്തു.

14 ഹെരോദാരാജാവ് യേശുവിനെപ്പറ്റി ജനങ്ങളുടെ ഇടയിലുള്ള ചർച്ച കേട്ടു; കാരണം, യേശുവിന്റെ പേര് ഇതിനകം പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. “യോഹന്നാൻസ്നാപകൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു! അതുകൊണ്ടാണ് അദ്ദേഹത്തിന് ഈ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുന്നത്,” എന്നു ചിലർ പറഞ്ഞു.

15 മറ്റുചിലരാകട്ടെ, “ഏലിയാപ്രവാചകൻ മടങ്ങിവന്നിരിക്കുന്നു” എന്നു പറഞ്ഞു.

16 എന്നാൽ ഹെരോദാവാകട്ടെ, “ഞാൻ ശിരച്ഛേദംചെയ്ത യോഹന്നാനാണ് ഇത്. അദ്ദേഹം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്നു പറഞ്ഞു.

17 കുറച്ചുകാലംമുമ്പ് യോഹന്നാനെ ബന്ധനസ്ഥനാക്കി കാരാഗൃഹത്തിൽ അടയ്ക്കാൻ കൽപ്പന കൊടുത്തത് ഈ ഹെരോദാവ് ആയിരുന്നു. ഹെരോദ്യയുടെ പ്രേരണയാലായിരുന്നു അദ്ദേഹം അതു ചെയ്തത്. അദ്ദേഹം തന്റെ സഹോദരനായ ഫിലിപ്പൊസിന്റെ ഭാര്യ ഹെരോദ്യയെ വിവാഹംകഴിച്ചിരുന്നു.

18 “സഹോദരന്റെ ഭാര്യയെ നീ നിയമവിരുദ്ധമായാണ് സ്വന്തമാക്കിയിരിക്കുന്നത്” എന്ന് യോഹന്നാൻ ഹെരോദാവിനോട് പറഞ്ഞിരുന്നു.

19 അതുകൊണ്ട് ഹെരോദ്യയ്ക്ക് യോഹന്നാന്റെനേരേ പക ഉണ്ടായിരുന്നു. അദ്ദേഹത്തെ കൊന്നുകളയാൻ അവൾ ആഗ്രഹിച്ചു. എന്നാൽ, അവൾക്ക് അതിനു കഴിഞ്ഞിരുന്നില്ല.

20 കാരണം, യോഹന്നാൻ നീതിനിഷ്ഠനും വിശുദ്ധനുമാണെന്ന് അറിഞ്ഞിരുന്നതുകൊണ്ട് ഹെരോദാവ് അദ്ദേഹത്തെ ഭയപ്പെടുകയും പരിരക്ഷിക്കുകയുംചെയ്തിരുന്നു. യോഹന്നാന്റെ പ്രഭാഷണം ഹെരോദാവിനെ വളരെയേറെ അസ്വസ്ഥനാക്കാറുണ്ടായിരുന്നെങ്കിലും അത് ആനന്ദത്തോടെ കേട്ടുപോന്നു.

21 ഹെരോദാവ് തന്റെ ജന്മദിനത്തിൽ, ഉന്നത ഉദ്യോഗസ്ഥർക്കും സൈന്യാധിപന്മാർക്കും ഗലീലയിലെ പ്രമുഖർക്കുംവേണ്ടി ഒരു വിരുന്നു നടത്തിയത് ഹെരോദ്യയ്ക്ക് ഒരവസരമായി:

22 ഹെരോദ്യയുടെ മകൾ വിരുന്നുശാലയുടെ അകത്തുവന്നു നൃത്തം ചെയ്ത് ഹെരോദാവിനെയും അതിഥികളെയും പ്രസാദിപ്പിച്ചു.

23 “നീ എന്തു ചോദിച്ചാലും, രാജ്യത്തിന്റെ പകുതിയായാൽപോലും ഞാൻ നിനക്കു തരും,” എന്ന് അദ്ദേഹം അവളോടു ശപഥംചെയ്തുപറഞ്ഞു.

24 അവൾ പുറത്തുപോയി, “ഞാൻ എന്താണു ചോദിക്കേണ്ടത്?” എന്ന് അമ്മയോടു ചോദിച്ചു.

25 ഉടനെതന്നെ, പെൺകുട്ടി വേഗത്തിൽ രാജാവിന്റെ അടുക്കൽ തിരിച്ചെത്തി. “യോഹന്നാൻസ്നാപകന്റെ തല ഇപ്പോൾത്തന്നെ ഒരു തളികയിൽ എനിക്ക് തരണമേ” എന്നപേക്ഷിച്ചു.

26 രാജാവ് അത്യന്തം ദുഃഖിതനായി; താൻ ചെയ്തുപോയ ശപഥത്തെയും അതിഥികളെയും മാനിച്ച് അവളുടെ അപേക്ഷ നിരസിക്കാൻ അയാൾക്കു നിവൃത്തിയില്ലാതായി.

27 അതുകൊണ്ട് ഹെരോദാവ് ഉടൻതന്നെ യോഹന്നാന്റെ തല കൊണ്ടുവരുന്നതിനുള്ള കൽപ്പനകൊടുത്ത് ഒരു ആരാച്ചാരെ അയച്ചു. അയാൾ ചെന്ന് കാരാഗൃഹത്തിൽവെച്ച് യോഹന്നാനെ ശിരച്ഛേദംചെയ്തു.

28 അദ്ദേഹത്തിന്റെ തല ഒരു തളികയിലാക്കി കൊണ്ടുവന്നു; ആരാച്ചാർ അത് പെൺകുട്ടിക്ക് കൊടുത്തു. അവൾ അത് അമ്മയ്ക്കും നൽകി.

29 യോഹന്നാന്റെ ശിഷ്യന്മാർ ഈ വാർത്തയറിഞ്ഞ് വരികയും അദ്ദേഹത്തിന്റെ ശരീരം എടുത്ത് ഒരു കല്ലറയിൽ സംസ്കരിക്കുകയും ചെയ്തിരുന്നു.

30 അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ മടങ്ങിവന്നു തങ്ങൾ ചെയ്തതും ഉപദേശിച്ചതുമെല്ലാം അദ്ദേഹത്തെ അറിയിച്ചു.

31 ഈ സമയത്ത് യേശുവിന്റെ അടുക്കൽ ധാരാളം ആളുകൾ വരികയും പോകുകയും ചെയ്തിരുന്നതുകൊണ്ട് യേശുവിനും ശിഷ്യന്മാർക്കും ആഹാരം കഴിക്കാൻപോലും അവസരം ലഭിച്ചില്ല. അതുകൊണ്ട് അദ്ദേഹം അവരോട്, “നിങ്ങൾ എന്റെകൂടെ ഒരു വിജനസ്ഥലത്തു വന്ന് അൽപ്പം വിശ്രമിക്കുക” എന്നു പറഞ്ഞു.

32 അങ്ങനെ അവർ ഒരു വള്ളത്തിൽ കയറി ഒരു വിജനസ്ഥലത്തേക്ക് യാത്രയായി.

33 എന്നാൽ, അവർ പോകുന്നതുകണ്ട് അത് എവിടേക്കാണെന്നു മനസ്സിലാക്കിയ അനേകം ആളുകൾ എല്ലാ പട്ടണങ്ങളിൽനിന്നും ഓടി അവർക്കുമുമ്പേ ആ സ്ഥലത്തെത്തി.

34 യേശു കരയ്ക്കിറങ്ങിയപ്പോൾ ഒരു വലിയ ജനക്കൂട്ടം ഇടയനില്ലാത്ത ആടുകളെപ്പോലെ ആയിരിക്കുന്നതുകണ്ട്; യേശുവിന് അവരോടു സഹതാപം തോന്നി. അതുകൊണ്ട് അദ്ദേഹം അവരെ പല കാര്യങ്ങളും ഉപദേശിക്കാൻ തുടങ്ങി.

35 നേരം വൈകിയപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യന്മാർ അടുത്തെത്തി. “ഇതൊരു വിജനസ്ഥലമാണ്, നേരവും വളരെ വൈകിയിരിക്കുന്നു,

36 ചുറ്റുമുള്ള ഗ്രാമങ്ങളിലും ഗ്രാമാന്തരങ്ങളിലും പോയി എന്തെങ്കിലും ഭക്ഷണസാധനങ്ങൾ വാങ്ങാൻ ജനങ്ങളെ പറഞ്ഞയച്ചാലും” എന്നു പറഞ്ഞു.

37 അതിനുത്തരമായി യേശു, “നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കുക” എന്നു പറഞ്ഞു.

38 അദ്ദേഹം അവരോട്, “നിങ്ങളുടെപക്കൽ എത്ര അപ്പം ഉണ്ട്? പോയി നോക്കുക” എന്നു പറഞ്ഞു.

39 ജനങ്ങളെ പച്ചപ്പുൽപ്പുറത്തു പന്തിപന്തിയായി ഇരുത്താൻ യേശു അവരോടു പറഞ്ഞു.

40 അവർ നൂറും അൻപതും വീതം നിരനിരയായി നിലത്തിരുന്നു.

41 അദ്ദേഹം അഞ്ചപ്പവും രണ്ടുമീനും എടുത്തു സ്വർഗത്തിലേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി. ജനങ്ങൾക്കു വിളമ്പിക്കൊടുക്കാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു. ആ രണ്ടുമീനും അതുപോലെ അദ്ദേഹം എല്ലാവർക്കുമായി പങ്കിട്ടു.

42 എല്ലാവരും ഭക്ഷിച്ചു തൃപ്തരായി;

43 അവശേഷിച്ച അപ്പക്കഷണങ്ങളും മീനും ശിഷ്യന്മാർ പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു.

44 ഭക്ഷണം കഴിച്ചവരിൽ അയ്യായിരംപേർ പുരുഷന്മാർ ആയിരുന്നു.

45 യേശു ജനക്കൂട്ടത്തെ യാത്രയയയ്ക്കുന്നതിനിടയിൽ, തനിക്കുമുമ്പേ ശിഷ്യന്മാർ വള്ളത്തിൽ കയറി അക്കരെ ബേത്ത്സയിദെക്കു പോകാൻ അവരെ നിർബന്ധിച്ചു.

46 ജനത്തെ യാത്രയയച്ചതിനുശേഷം അദ്ദേഹം പ്രാർഥിക്കുന്നതിന് ഒരു മലയിലേക്ക് കയറിപ്പോയി.

47 അന്നുരാത്രിയിൽ വള്ളം തടാകത്തിന്റെ നടുവിലും അദ്ദേഹം തനിച്ചു കരയിലും ആയിരുന്നു,

48 കാറ്റു പ്രതികൂലമായിരുന്നതിനാൽ ശിഷ്യന്മാർ വള്ളം തുഴഞ്ഞു ക്ലേശിക്കുന്നത് യേശു കണ്ടു. രാത്രി ഏകദേശം മൂന്നുമണിക്ക് അദ്ദേഹം തടാകത്തിനുമീതേകൂടി നടന്ന് ശിഷ്യന്മാരുടെ അടുക്കൽ എത്തി; അവരെ കടന്നു മുന്നോട്ടുപോകുന്നതായി ഭാവിച്ചു.

49 അദ്ദേഹം തടാകത്തിന്റെ മീതേ നടക്കുന്നതുകണ്ട് അത് ഒരു ഭൂതമായിരിക്കുമെന്ന് അവർ വിചാരിച്ചു.

50 അദ്ദേഹത്തെ കണ്ട് അവരെല്ലാവരും ഭയവിഹ്വലരായി അലമുറയിട്ടു.

51 പിന്നെ അദ്ദേഹം അവരോടൊപ്പം വള്ളത്തിൽ കയറിയപ്പോൾ കാറ്റ് ശമിച്ചു. അവർ അത്ഭുതപരതന്ത്രരായി.

52 അവർക്ക് കാര്യങ്ങൾ പെട്ടെന്നു മനസ്സിലാക്കാൻ കഴിയാതിരുന്നതുകൊണ്ട് അപ്പത്തിന്റെ സംഭവത്തിന്റെ പ്രാധാന്യം അവർ ഗ്രഹിച്ചിരുന്നില്ല.

53 അവർ തടാകത്തിന്റെ അക്കരെ ഗെന്നേസരെത്തിൽ എത്തി, വള്ളം അവിടെ അടുപ്പിച്ചു.

54 വള്ളത്തിൽനിന്നിറങ്ങിയ ഉടനെ ജനങ്ങൾ യേശുവിനെ തിരിച്ചറിഞ്ഞു.

55 അവർ ആ പ്രദേശത്തെല്ലാം ഓടിനടന്ന് യേശു ഉണ്ടെന്നു കേട്ട സ്ഥലങ്ങളിലേക്കെല്ലാം രോഗികളെ കിടക്കകളിൽ എടുത്തുകൊണ്ടുവന്നുതുടങ്ങി.

56 ഗ്രാമങ്ങളിലും പട്ടണങ്ങളിലും നാട്ടിൻപുറങ്ങളിലും അദ്ദേഹം പോയിടത്തെല്ലാം അവർ രോഗികളെ കൊണ്ടുവന്നു, ചന്തമൈതാനങ്ങളിൽ കിടത്തിയിട്ട് അദ്ദേഹത്തിന്റെ പുറങ്കുപ്പായത്തിന്റെ വിളുമ്പിലെങ്കിലും തൊടാനുള്ള അനുവാദത്തിനായി അപേക്ഷിച്ചു. അദ്ദേഹത്തെ തൊട്ടവരെല്ലാം സൗഖ്യംപ്രാപിച്ചു.

Ler em outra tradução

Comparar lado a lado