Êxodo 35

MALC

1 മോശ, ഇസ്രായേൽജനത്തിന്റെ സംഘത്തെ മുഴുവനും കൂട്ടിവരുത്തി. അവരോട് ഇപ്രകാരം സംസാരിച്ചു: “നിങ്ങൾ ചെയ്യണമെന്നു യഹോവ കൽപ്പിച്ചിരിക്കുന്ന വചനങ്ങൾ ഇവയാണ്:

2 ആറുദിവസം അധ്വാനിക്കണം; എന്നാൽ, ഏഴാംദിവസം നിങ്ങൾക്ക് വിശുദ്ധമായി യഹോവയ്ക്ക് സ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കണം. അന്നു വേലചെയ്യുന്നവൻ മരണശിക്ഷ അനുഭവിക്കണം.

3 ശബ്ബത്ത് നാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുത്.”

4 മോശ ഇസ്രായേൽജനത്തിന്റെ സംഘത്തോടു പറഞ്ഞത്, “യഹോവ ഇപ്രകാരം കൽപ്പിച്ചു:

5 നിങ്ങൾക്കുള്ളവയിൽനിന്ന് യഹോവയ്ക്കു കാഴ്ചദ്രവ്യം എടുക്കണം. സന്മനസ്സുള്ളവരെല്ലാം യഹോവയ്ക്കു വഴിപാടു കൊണ്ടുവരട്ടെ.

6 നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, നേർമയേറിയ ചണവസ്ത്രം,

7 ആട്ടുകൊറ്റന്റെ ചെമപ്പിച്ച തുകൽ, തഹശുതുകൽ,

8 വിളക്കിനുള്ള ഒലിവെണ്ണ,

9 ഏഫോദിലും നിർണയപ്പതക്കത്തിലും പതിക്കാനുള്ള ഗോമേദകക്കല്ല്, മറ്റു രത്നങ്ങൾ എന്നിവതന്നെ.

10 “നിങ്ങളിൽ വിദഗ്ദ്ധർ എല്ലാവരും വന്നു യഹോവ കൽപ്പിച്ചിരിക്കുന്നതെല്ലാം ഉണ്ടാക്കണം.

11 “സമാഗമകൂടാരം; അതിന്റെ കൂടാരവും, മൂടുവിരി, കൊളുത്തുകൾ, പലകകൾ, സാക്ഷകൾ, തൂണുകൾ, ചുവടുകൾ,

12 പേടകം, അതിന്റെ തണ്ടുകൾ, പാപനിവാരണസ്ഥാനം, പേടകം മറയ്ക്കുന്ന തിരശ്ശീല,

13 മേശയും അതിന്റെ തണ്ടുകളും എല്ലാ ഉപകരണങ്ങളും കാഴ്ചയപ്പവും

14 വെളിച്ചത്തിനു വിളക്കുതണ്ടും അതിന്റെ ഉപകരണങ്ങളും, അതിന്റെ വിളക്കുകൾ, വിളക്കിനുള്ള എണ്ണ,

15 ധൂപപീഠം, അതിന്റെ തണ്ടുകൾ, അഭിഷേകതൈലം, സുഗന്ധധൂപവർഗം,

16 ഹോമയാഗപീഠം, അതിന്റെ വെങ്കലജാലം, തണ്ടുകൾ, അതിന്റെ എല്ലാ ഉപകരണങ്ങളും,

17 സമാഗമകൂടാരാങ്കണത്തിന്റെ മറശ്ശീലകൾ, അതിന്റെ തൂണുകൾ, ചുവടുകൾ, അങ്കണകവാടത്തിന്റെ മറശ്ശീല,

18 സമാഗമകൂടാരത്തിന്റെ കുറ്റികൾ, അങ്കണത്തിന്റെ കുറ്റികൾ, അവയുടെ കയറുകൾ,

19 വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കു നെയ്തെടുത്ത വിശേഷവസ്ത്രങ്ങൾ—പൗരോഹിത്യശുശ്രൂഷയ്ക്കായി ഉപയോഗിക്കുന്ന പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങൾ എന്നിവതന്നെ.”

20 അപ്പോൾ ഇസ്രായേൽമക്കളുടെ സർവസംഘവും മോശയുടെമുമ്പിൽനിന്ന് പുറപ്പെട്ടു.

21 സന്മനസ്സുള്ളവരും ഹൃദയത്തിൽ താത്പര്യം തോന്നിയവരും സമാഗമകൂടാരത്തിന്റെ വേലകൾക്കും, അതിന്റെ എല്ലാ ശുശ്രൂഷകൾക്കും വിശുദ്ധവസ്ത്രങ്ങൾക്കുംവേണ്ടി യഹോവയ്ക്കു വഴിപാടുകൊണ്ടുവന്നു.

22 ഔദാര്യമനസ്സുള്ള എല്ലാ പുരുഷന്മാരും സ്ത്രീകളും യഹോവയ്ക്കു സ്വർണം വഴിപാടായി കൊണ്ടുവന്നു: വള, കുണുക്ക്, മോതിരം, മാല മുതലായ സ്വർണാഭരണങ്ങൾ ഉയർത്തി ഒരു വിശിഷ്ടയാഗമായി കൊണ്ടുവന്നു.

23 നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ, കോലാട്ടുരോമം, ആട്ടുകൊറ്റന്റെ ചെമപ്പിച്ച തുകൽ, തഹശുതുകൽ എന്നിവ കൈവശമുള്ളവർ അവ കൊണ്ടുവന്നു.

24 വെള്ളിയും വെങ്കലവും യഹോവയ്ക്കു വഴിപാടായി നൽകാൻ മനസ്സുള്ളവർ അതു കൊണ്ടുവന്നു, ഏതെങ്കിലും പണിക്കുതകത്തക്കവണ്ണം ഖദിരമരം കൈവശമുള്ളവർ അതും കൊണ്ടുവന്നു.

25 വിദഗ്ദ്ധകളായ സ്ത്രീകൾ സ്വന്തം കൈകൊണ്ടു നെയ്തെടുത്ത നീലനൂലും ഊതനൂലും ചെമപ്പുനൂലും മൃദുലചണനൂലും കൊണ്ടുവന്നു.

26 വിദഗ്ദ്ധകളും ഉത്സാഹികളുമായ സ്ത്രീകൾ കോലാട്ടുരോമം നെയ്തെടുത്തു.

27 ഏഫോദിനും നിർണയപ്പതക്കത്തിനും പതിക്കേണ്ടുന്ന മറ്റുരത്നങ്ങളും ഗോമേദകക്കല്ലുകളും പ്രമാണികൾ കൊണ്ടുവന്നു.

28 കൂടാതെ, വെളിച്ചത്തിനുള്ള ഒലിവെണ്ണയും അഭിഷേകതൈലത്തിനും സുഗന്ധധൂപത്തിനുമുള്ള പരിമളവർഗവും അവർ കൊണ്ടുവന്നു. യഹോവ മോശമുഖാന്തരം കൽപ്പിച്ച സകലപ്രവൃത്തികൾക്കും

29 ഇസ്രായേൽമക്കളിൽ ഔദാര്യമനസ്സുള്ള എല്ലാ പുരുഷന്മാരും സ്ത്രീകളും യഹോവയ്ക്കു സ്വമേധാദാനങ്ങൾ കൊണ്ടുവന്നു.

30 മോശ ഇസ്രായേൽജനത്തോട് ഇപ്രകാരം പറഞ്ഞു: “നോക്കുക, യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ യഹോവ പേരുചൊല്ലി വിളിച്ചിരിക്കുന്നു.

31 യഹോവ അവനെ ദൈവാത്മാവിനാൽ നിറച്ച്, എല്ലാവിധ കരകൗശലപ്പണികളിലും വൈദഗ്ദ്ധ്യവും പ്രാപ്തിയും ജ്ഞാനവും നൽകിയിരിക്കുന്നു.

32 സ്വർണം, വെള്ളി, വെങ്കലം എന്നിവയിൽ കലാചാതുരിയോടെ പണികൾ ചെയ്യാനും,

33 രത്നങ്ങൾ വെട്ടിപ്പതിക്കാനും മരത്തിൽ കൊത്തുപണികൾ ചെയ്യാനും അങ്ങനെ സകലവിധമായ കരകൗശലപ്പണികൾ ചെയ്യാനും ഞാൻ അവനെ വിളിച്ചിരിക്കുന്നു.

34 യഹോവ ബെസലേലിനും ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലീയാബിനും മറ്റുള്ളവരെ അഭ്യസിപ്പിക്കാനുള്ള പ്രാപ്തിയും നൽകിയിരിക്കുന്നു.

35 കൊത്തുപണിക്കാരന്റെയും കരകൗശലപ്പണിക്കാരന്റെയും നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ എന്നിവകൊണ്ടു പണിചെയ്യുന്ന തയ്യൽക്കാരന്റെയും നെയ്ത്തുകാരന്റെയും സകലവിധ പണികളും കലാചാതുരിയോടെ ചെയ്യുന്നതിനു യഹോവ അവർക്കു വൈദഗ്ദ്ധ്യം നൽകിയിരിക്കുന്നു.

Ler em outra tradução

Comparar lado a lado