Êxodo 25

MALC

1 യഹോവ മോശയോട് അരുളിച്ചെയ്തു:

2 “നീ ഇസ്രായേല്യരോട് എനിക്കു കാഴ്ചദ്രവ്യം കൊണ്ടുവരാൻ പറയണം. സന്മനസ്സുള്ള ഏവനോടും നിങ്ങൾ വഴിപാടു വാങ്ങണം.

3 “അവരിൽനിന്ന് വാങ്ങേണ്ടുന്ന കാഴ്ചദ്രവ്യങ്ങൾ ഇവയാണ്:

4 നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, നേർമയേറിയ ചണവസ്ത്രം,

5 ആട്ടുകൊറ്റന്റെ ചെമപ്പിച്ച തുകൽ, തഹശുതുകൽ,

6 വിളക്കിനുള്ള ഒലിവെണ്ണ,

7 ഏഫോദിലും നിർണയപ്പതക്കത്തിലും പതിക്കാനുള്ള ഗോമേദകക്കല്ല്, മറ്റു രത്നങ്ങൾ എന്നിവതന്നെ.

8 “ഞാൻ അവരുടെ മധ്യേ വസിക്കേണ്ടതിനായി അവർ എനിക്ക് ഒരു വിശുദ്ധമന്ദിരം നിർമിക്കണം.

9 ഈ സമാഗമകൂടാരവും അതിന്റെ എല്ലാ ഉപകരണങ്ങളും ഞാൻ നിനക്കു കാണിച്ചുതരാനിരിക്കുന്ന മാതൃകയനുസരിച്ചുതന്നെ ആയിരിക്കണം.

10 “അവർ ഖദിരമരംകൊണ്ട് എനിക്ക് ഒരു പേടകം പണിയണം; അതിനു രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരിക്കണം.

11 അതിന്റെ അകവും പുറവും തങ്കംകൊണ്ടു പൊതിയണം. അതിനുചുറ്റും തങ്കംകൊണ്ടു വാർത്തുണ്ടാക്കിയ ഒരു അരികുപാളി പിടിപ്പിക്കണം.

12 അതിന്റെ നാലു കാലിനുമായി നാലു തങ്കവളയം വാർത്തുണ്ടാക്കി, രണ്ടു വളയം ഒരുവശത്തും രണ്ടു വളയം മറ്റേവശത്തുമായി പിടിപ്പിക്കണം.

13 അതിനുശേഷം ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി അവ തങ്കംകൊണ്ടു പൊതിയണം.

14 പേടകം ചുമക്കേണ്ടതിന് ആ തണ്ടുകൾ അതിന്റെ വശങ്ങളിലുള്ള വളയങ്ങളിൽ കടത്തിവെക്കണം.

15 തണ്ടുകൾ പേടകത്തിന്റെ വളയങ്ങളിൽത്തന്നെ ഇരിക്കണം; അവ നീക്കംചെയ്യരുത്.

16 ഞാൻ നിനക്കു തരാനിരിക്കുന്ന ഉടമ്പടിയുടെ പലക പേടകത്തിൽ വെക്കണം.

17 “തങ്കംകൊണ്ട് രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയുമുള്ള പാപനിവാരണസ്ഥാനം ഉണ്ടാക്കണം.

18 അതിനുശേഷം പാപനിവാരണസ്ഥാനത്തിന്റെ രണ്ടറ്റത്തും അടിപ്പുപണിയായി തങ്കംകൊണ്ടു രണ്ടു കെരൂബുകൾ നിർമിക്കണം.

19 ഒരു കെരൂബ് ഒരറ്റത്തും മറ്റേ കെരൂബ് മറ്റേ അറ്റത്തും. ഇങ്ങനെ കെരൂബുകളെ പാപനിവാരണസ്ഥാനത്തിന്റെ രണ്ടറ്റത്തും അതിൽനിന്നുതന്നെ ഉള്ളതായി യോജിപ്പിക്കണം.

20 കെരൂബുകൾ മുകളിലേക്കു ചിറകുകൾ വിടർത്തി, ചിറകുകൾകൊണ്ടു പാപനിവാരണസ്ഥാനത്തെ മൂടണം; അവ പരസ്പരം അഭിമുഖമായിരിക്കണം. കെരൂബുകളുടെ മുഖം പാപനിവാരണസ്ഥാനത്തിനുനേരേ ആയിരിക്കണം.

21 പാപനിവാരണസ്ഥാനം പേടകത്തിന്റെ മുകളിൽ വെക്കണം; ഞാൻ നിനക്കു തരാൻ പോകുന്ന ഉടമ്പടിയുടെ പലക പേടകത്തിന്റെ ഉള്ളിൽ വെക്കണം.

22 അവിടെ പാപനിവാരണസ്ഥാനത്തിനു മുകളിൽ ഉടമ്പടിയുടെ പേടകത്തിനുമീതേയുള്ള രണ്ടു കെരൂബുകൾക്കും മധ്യേ ഞാൻ നിനക്കു പ്രത്യക്ഷനായി, ഇസ്രായേല്യർക്കുള്ള കൽപ്പനകളെല്ലാം നിന്നോട് അരുളിച്ചെയ്യും.

23 “ഖദിരമരംകൊണ്ടു മേശ ഉണ്ടാക്കണം; അതിനു രണ്ടുമുഴം നീളവും ഒരുമുഴം വീതിയും ഒന്നരമുഴം പൊക്കവും ഉണ്ടായിരിക്കണം.

24 അതു തങ്കംകൊണ്ടു പൊതിയുകയും ചുറ്റും തങ്കംകൊണ്ട് ഒരു വക്ക് ഉണ്ടാക്കുകയും വേണം.

25 മേശയുടെ ചുറ്റും കൈപ്പത്തിയുടെ വീതിയുള്ള ഒരു പട്ടയും പട്ടയ്ക്കുമേൽ തങ്കംകൊണ്ടു വാർത്തുണ്ടാക്കിയ അരികുപാളിയും വേണം.

26 മേശയ്ക്കു നാലു തങ്കവളയം ഉണ്ടാക്കണം. അത് നാലു കോണുകളിലുമുള്ള നാലു കാലുകളിൽ ഉറപ്പിക്കണം.

27 മേശ ചുമക്കാൻ ഉപയോഗിക്കുന്ന തണ്ടുകൾ ചെലുത്താൻ തക്കവണ്ണം വളയങ്ങൾ പട്ടയോടു ചേർന്നിരിക്കണം.

28 തണ്ടുകൾ ഖദിരമരംകൊണ്ടുണ്ടാക്കി തങ്കംകൊണ്ടു പൊതിയണം. അവ ഉപയോഗിച്ച് മേശ ചുമക്കണം.

29 അതിന്റെ തളികകളും താലങ്ങളും പാനീയയാഗങ്ങൾ പകരുന്നതിനുള്ള ഭരണികളും കിണ്ടികളും തങ്കംകൊണ്ടായിരിക്കണം നിർമിക്കേണ്ടത്.

30 മേശമേൽ നിത്യവും കാഴ്ചയപ്പം എന്റെമുമ്പിൽ വെക്കണം.

31 “തങ്കംകൊണ്ട് ഒരു നിലവിളക്കു നിർമിക്കണം. വിളക്കിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മൊട്ടുകളും പൂക്കളും ഒറ്റത്തണ്ടിൽനിന്ന് അടിച്ചുണ്ടാക്കിയതായിരിക്കണം.

32 നിലവിളക്കിന്റെ ഒരു വശത്തുനിന്നു മൂന്നുശാഖ, മറ്റേവശത്തുനിന്നു മൂന്നുശാഖ, ഇങ്ങനെ ആറുശാഖകൾ ഉണ്ടായിരിക്കണം.

33 ഓരോശാഖയിൽ ഓരോമൊട്ടും ഓരോപൂവുമായി ബദാംപുഷ്പംപോലെ മൂന്നു പുഷ്പപുടവും, അതുപോലെ അടുത്തശാഖയിലും ഉണ്ടായിരിക്കണം; ഇങ്ങനെ വിളക്കിന്റെ ആറുശാഖയിലും ഉണ്ടായിരിക്കണം.

34 നിലവിളക്കിൽ മൊട്ടുകളോടും പൂക്കളോടുംകൂടിയ ബദാംപൂക്കൾപോലുള്ള നാലു പുടങ്ങൾ വേണം.

35 നിലവിളക്കിൽനിന്നു നീണ്ടുനിൽക്കുന്ന ശാഖകളിൽ ഒന്നാമത്തെ ജോടിക്കുകീഴേ ഒരു മൊട്ട്, രണ്ടാമത്തെ ജോടിക്കുകീഴേ മറ്റൊരു മൊട്ട്, മൂന്നാമത്തെ ജോടിക്കുകീഴേ വേറൊരു മൊട്ട് എന്നിങ്ങനെ ആറു ശാഖയ്ക്കും ഉണ്ടായിരിക്കണം.

36 മൊട്ടുകളും ശാഖകളും നിലവിളക്കിൽനിന്നുള്ള ഒറ്റഖണ്ഡമെന്നവിധത്തിൽ തങ്കംകൊണ്ട് അടിച്ചുപണിതതായിരിക്കണം.

37 “അതിന് ഏഴ് ദീപങ്ങൾ ഉണ്ടാക്കി, മുൻവശത്തുള്ള സ്ഥലം പ്രകാശിപ്പിക്കാൻ തക്കവണ്ണം ദീപങ്ങൾ കൊളുത്തണം.

38 അതു വെടിപ്പാക്കുന്നതിനുള്ള കത്രികകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ടുണ്ടാക്കിയതായിരിക്കണം.

39 നിലവിളക്കും അതിനോടുചേർന്നുള്ള എല്ലാ ഉപകരണങ്ങളും ഉണ്ടാക്കുന്നതിന് ഒരു താലന്തു തങ്കം ഉപയോഗിക്കണം.

40 പർവതത്തിൽവെച്ച് ഞാൻ നിനക്കു കാണിച്ചുതന്ന അതേ മാതൃകപ്രകാരം സകലതും കൃത്യമായി നിർമിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Ler em outra tradução

Comparar lado a lado