1 ഇരുപതുമുഴം നീളവും ഇരുപതുമുഴം വീതിയും പത്തുമുഴം ഉയരവുമുള്ള വെങ്കലംകൊണ്ടുള്ള ഒരു യാഗപീഠവും ഹൂരാം-ആബി ഉണ്ടാക്കി.
2 പിന്നീട്, അദ്ദേഹം വെങ്കലംകൊണ്ടു വൃത്താകൃതിയിലുള്ള വലിയൊരു ജലസംഭരണി വാർത്തുണ്ടാക്കി. അതിനു വക്കോടുവക്ക് പത്തുമുഴം വ്യാസവും അഞ്ചുമുഴം ഉയരവുമുണ്ടായിരുന്നു. അതിന്റെ ചുറ്റളവ് മുപ്പതുമുഴം ആയിരുന്നു.
3 വക്കിനുതാഴേ ചുറ്റോടുചുറ്റും ഒരു മുഴത്തിനു പത്തുവീതം കാളകളുടെ പ്രതിരൂപങ്ങൾ ഉണ്ടായിരുന്നു. വലിയ ജലസംഭരണി വാർത്തപ്പോൾത്തന്നെ കാളകളുടെ പ്രതിരൂപങ്ങൾ രണ്ടു നിരയായി ചേർത്തു വാർത്തിരുന്നു.
4 പന്ത്രണ്ടു കാളകളുടെ പുറത്താണ് ഈ വലിയ ജലസംഭരണി സ്ഥിതിചെയ്തിരുന്നത്. മൂന്നെണ്ണം വടക്കോട്ടും മൂന്നെണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം തെക്കോട്ടും മൂന്നെണ്ണം കിഴക്കോട്ടും പരസ്പരം പുറംതിരിഞ്ഞുനിന്നിരുന്നു. അവയുടെ പുറത്തായിരുന്നു ജലസംഭരണി സ്ഥിതിചെയ്തിരുന്നത്. ആ കാളകളുടെ പൃഷ്ഠഭാഗങ്ങൾ ഉള്ളിലേക്കായിരുന്നു തിരിഞ്ഞിരുന്നത്.
5 ജലസംഭരണിയുടെ ഭിത്തി ഒരു കൈപ്പത്തിയോളം ഘനമുള്ളതായിരുന്നു. അതിന്റെ അഗ്രം പാനപാത്രത്തിന്റെ അഗ്രംപോലെ, ഒരു വിടർന്ന ശോശന്നപ്പുഷ്പത്തിന്റെ ആകൃതിയിലായിരുന്നു. അതിൽ മൂവായിരം ബത്ത് വെള്ളം സംഭരിക്കാം.
6 അദ്ദേഹം പിന്നെ പത്തു ക്ഷാളനപാത്രങ്ങൾ ഉണ്ടാക്കി. അഞ്ചെണ്ണം തെക്കുഭാഗത്തും അഞ്ചെണ്ണം വടക്കുഭാഗത്തും വെച്ചു. ഹോമയാഗത്തിനുള്ള വസ്തുക്കൾ അതിൽ കഴുകിയിരുന്നു. എന്നാൽ വലിയ ജലസംഭരണി പുരോഹിതന്മാർക്കു കഴുകുന്നതിന് ഉള്ളതായിന്നു.
7 അദ്ദേഹം തങ്കംകൊണ്ടു പത്തു വിളക്കുതണ്ടുകൾ—അവയെപ്പറ്റി പ്രത്യേകമായുള്ള നിർദേശങ്ങൾ അനുസരിച്ചുതന്നെ—ഉണ്ടാക്കി. അവയിൽ അഞ്ചെണ്ണം ദൈവാലയത്തിന്റെ തെക്കുവശത്തും അഞ്ചെണ്ണം വടക്കുവശത്തും സ്ഥാപിച്ചു.
8 അദ്ദേഹം പത്തുമേശകൾ ഉണ്ടാക്കി. അഞ്ചെണ്ണം തെക്കുഭാഗത്തും അഞ്ചെണ്ണം വടക്കുഭാഗത്തുമായി ദൈവാലയത്തിൽ സ്ഥാപിച്ചു. കോരിത്തളിക്കുന്നതിനുള്ള നൂറു സ്വർണത്താലങ്ങളും ഉണ്ടാക്കിവെച്ചു.
9 അദ്ദേഹം പുരോഹിതന്മാർക്കുള്ള അങ്കണം ഉണ്ടാക്കി, വലിയ അങ്കണവും അങ്കണത്തിനുള്ള വാതിലുകളും ഉണ്ടാക്കി. ആ വാതിലുകൾ വെങ്കലംകൊണ്ടു പൊതിഞ്ഞു.
10 വെങ്കലംകൊണ്ടു വാർത്തുണ്ടാക്കിയ വലിയ ജലസംഭരണി അദ്ദേഹം മന്ദിരത്തിൽ തെക്കുഭാഗത്ത്, തെക്കുകിഴക്കേ മൂലയിൽ സ്ഥാപിച്ചു.
11 പാത്രങ്ങൾ, കോരികകൾ, സുഗന്ധദ്രവ്യങ്ങളുംമറ്റും കോരിത്തളിക്കുന്നതിനുള്ള കുഴിഞ്ഞപാത്രങ്ങൾ മുതലായവയും ഹൂരാം നിർമിച്ചു.
12 രണ്ടു സ്തംഭങ്ങൾ;
13 സ്തംഭങ്ങളുടെ മുകളിലെ ഗോളാകൃതിയിലുള്ള മകുടങ്ങളെ അലങ്കരിക്കാൻ ഓരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴങ്ങൾ; രണ്ടുകൂട്ടം വലപ്പണികൾക്കുംകൂടി നാനൂറു മാതളപ്പഴങ്ങൾ;
14 പീഠങ്ങളും അവയോടുകൂടെയുള്ള ക്ഷാളനപാത്രങ്ങൾ;
15 വലിയ ജലസംഭരണിയും അതിന്റെ അടിയിലായി പന്ത്രണ്ടു കാളകളും;
16 കലങ്ങൾ, കോരികകൾ, മാംസം എടുക്കുന്നതിനുള്ള മുൾക്കരണ്ടികൾ, ഇതിനോടനുബന്ധിച്ചുള്ള മറ്റു സാമഗ്രികൾ.
17 യോർദാൻ സമതലത്തിൽ, സൂക്കോത്തിനും സെരേദാനും മധ്യേ, കളിമൺ അച്ചുകളിൽ രാജാവ് ഇവയെല്ലാം വാർപ്പിച്ചു.
18 ശലോമോൻ ഈ ഉപകരണങ്ങളെല്ലാം വളരെയധികമായി ഉണ്ടാക്കിച്ചു. അതിനാൽ അവയ്ക്കു ചെലവായ വെങ്കലത്തിന്റെ കണക്കു തിട്ടപ്പെടുത്താൻ കഴിയുമായിരുന്നില്ല.
19 ദൈവത്തിന്റെ ആലയത്തിലെ സകലവിധ ഉപകരണങ്ങളും ശലോമോൻ ഉണ്ടാക്കിച്ചു:
20 നിയമപ്രകാരം അന്തർമന്ദിരത്തിനുമുമ്പിൽ കത്തുന്നതിനുള്ള തങ്കവിളക്കുകളും വിളക്കുകാലുകളും;
21 സ്വർണംകൊണ്ടുള്ള പുഷ്പങ്ങൾ, വിളക്കുകൾ, കത്രികകൾ (അവ മേൽത്തരമായ തങ്കംകൊണ്ടുള്ളവ ആയിരുന്നു).
22 തിരികൾ വെടിപ്പാക്കുന്നതിനു തങ്കംകൊണ്ടുള്ള കത്രികകൾ, കോരിത്തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങൾ, തളികകൾ, ധൂപപാത്രങ്ങൾ, ആലയത്തിന്റെ സ്വർണക്കതകുകൾ, അതിവിശുദ്ധസ്ഥലത്തേക്കുള്ള അകത്തെ കതകുകൾ, വിശാലമായ മുറിയുടെ കതകുകൾ എന്നിവയെല്ലാം അദ്ദേഹം ഉണ്ടാക്കി.