1 അന്ന് രാത്രി രാജാവിന് ഉറക്കം വരാഞ്ഞതിനാൽ അവൻ ദിനവൃത്താന്തങ്ങൾ കുറിച്ചുവെച്ചിരിക്കുന്ന പുസ്തകം കൊണ്ടുവരുവാൻ കല്പിച്ചു. അത് രാജാവിനെ വായിച്ചു കേൾപ്പിച്ചു;
2 വാതിൽക്കാവല്ക്കാരായ രാജാവിന്‍റെ ഷണ്ഡന്മാരിൽ ബിഗ്ദ്ധാനാ, തേരെശ് എന്നീ രണ്ടുപേർ അഹശ്വേരോശ്‌രാജാവിനെ കയ്യേറ്റം ചെയ്യുവാൻ ശ്രമിച്ചിരുന്ന സംഗതി മൊർദ്ദെഖായി അറിയിച്ചപ്രകാരം അതിൽ എഴുതിയിരിക്കുന്നത് കണ്ടു.
3 “ഇതിന് വേണ്ടി മൊർദ്ദെഖായിക്ക് എന്ത് ബഹുമാനവും പദവിയും കൊടുത്തു?” എന്ന് രാജാവ് ചോദിച്ചു.
4 “പ്രാകാരത്തിൽ ആരുണ്ട്?” എന്ന് രാജാവ് ചോദിച്ചു.
5 രാജാവിന്‍റെ ഭൃത്യന്മാർ അവനോട്: “ഹാമാൻ പ്രാകാരത്തിൽ നില്ക്കുന്നു” എന്ന് പറഞ്ഞു.
6 ഹാമാൻ അകത്ത് വന്നപ്പോൾ രാജാവ് അവനോട്: “രാജാവു ബഹുമാനിക്കുവാൻ ആഗ്രഹിക്കുന്ന പുരുഷന് എന്തെല്ലാമാണ് ചെയ്തു കൊടുക്കേണ്ടത്?” എന്ന് ചോദിച്ചു.
7 ഹാമാൻ രാജാവിനോട്: “രാജാവ് ബഹുമാനിക്കുവാൻ ആഗ്രഹിക്കുന്ന പുരുഷന് വേണ്ടി
8 രാജാവ് ധരിക്കുന്ന രാജവസ്ത്രവും രാജാവ് കയറുന്ന കുതിരയും അവന്‍റെ തലയിൽ വയ്ക്കുന്ന രാജകിരീടവും കൊണ്ടുവരട്ടെ.
9 വസ്ത്രവും കുതിരയും രാജാവിന്‍റെ അതിശ്രേഷ്ഠപ്രഭുക്കന്മാരിൽ ഒരുവന്‍റെ കയ്യിൽ ഏല്പിക്കേണം. രാജാവ് ബഹുമാനിക്കുവാൻ ആഗ്രഹിക്കുന്ന പുരുഷനെ ആ വസ്ത്രം ധരിപ്പിച്ച് കുതിരപ്പുറത്ത് കയറ്റി പട്ടണവീഥിയിൽ കൂടെ കൊണ്ടുനടന്നു, “രാജാവ് ബഹുമാനിക്കുവാൻ ആഗ്രഹിക്കുന്ന പുരുഷനെ ഇങ്ങനെ ചെയ്യും” എന്ന് അവന്‍റെ മുമ്പിൽ വിളിച്ചുപറയേണം” എന്ന് പറഞ്ഞു.
10 രാജാവ് ഹാമാനോട്: “നീ വേഗം ചെന്നു വസ്ത്രവും കുതിരയും നീ പറഞ്ഞതുപോലെ കൊണ്ടുവന്ന് രാജാവിന്‍റെ വാതില്ക്കൽ ഇരിക്കുന്ന യെഹൂദനായ മൊർദ്ദെഖായിക്ക് അങ്ങനെയൊക്കെയും ചെയ്ക. നീ പറഞ്ഞതിൽ നിന്നും ഒന്നും കുറച്ചുകളയരുത്” എന്ന് കല്പിച്ചു.
11 അപ്പോൾ ഹാമാൻ വസ്ത്രവും കുതിരയും കൊണ്ടുവന്ന് മൊർദ്ദെഖായിയെ വസ്ത്രം ധരിപ്പിച്ച് കുതിരപ്പുറത്ത് കയറ്റി പട്ടണവീഥിയിൽ കൂടെ കൊണ്ടുനടന്നു: “രാജാവ് ബഹുമാനിക്കുവാൻ ആഗ്രഹിക്കുന്ന പുരുഷനെ ഇങ്ങനെ ചെയ്യും” എന്ന് അവന്‍റെ മുമ്പിൽ വിളിച്ചുപറഞ്ഞു.
12 മൊർദ്ദെഖായി രാജാവിന്‍റെ വാതില്‍ക്കൽ മടങ്ങിവന്നു. ഹാമാനോ തലമൂടി ദുഃഖിതനായി വേഗത്തിൽ വീട്ടിലേക്ക് പോയി.
13 തനിക്കു സംഭവിച്ചതെല്ലാം ഹാമാൻ ഭാര്യയായ സേരെശിനോടും തന്‍റെ സകല സ്നേഹിതന്മാരോടും വിവരിച്ചു പറഞ്ഞു. അവന്‍റെ ഉപദേഷ്ടാക്കന്മാരും അവന്‍റെ ഭാര്യ സേരെശും അവനോട്: “മൊർദ്ദെഖായിയുടെ മുമ്പിൽ നീ വീഴുവാൻ തുടങ്ങി. അവൻ യെഹൂദാവംശക്കാരനാകുന്നു എങ്കിൽ നീ അവനെ ജയിക്കയില്ല. അവനോട് തീർച്ചയായും തോറ്റുപോകും” എന്ന് പറഞ്ഞു.
14 അവർ അവനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ രാജാവിന്‍റെ ഷണ്ഡന്മാർ വന്ന് എസ്ഥേർ ഒരുക്കിയ വിരുന്നിന് ഹാമാനെ വേഗത്തിൽ കൂട്ടിക്കൊണ്ടുപോയി.